Thursday, March 12, 2015

നീലക്കുറിഞ്ഞിയുടെ നാട്ടിലേക്ക് (ഭാഗം 2)

        തിരികെ മൂന്നാർ ടൗണിൽ എത്തിയപ്പോഴേക്കും എല്ലാവരും വിശന്നു തളർന്നിരുന്നു. (വലിയ മല കയറ്റം കഴിഞ്ഞു വരികയായിരുന്നല്ലോ) അത് കാരണം വേറെ ഹോട്ടല്‍ അന്വേഷണം നടത്താന്‍ സമയവും കുറവായിരുന്നു. അതു കൊണ്ട് രാവിലെ ചായ കുടിക്കാന്‍ കയറിയ ഹോട്ടലില്‍ തന്നെ പോകേണ്ടി വന്നു . അങ്ങോട്ട് ഞാൻ ഇല്ല എന്ന് പറഞ്ഞപ്പോള്‍ കാരണം എന്താണ്‌ എന്ന് സന്തോഷ് സാര്‍ , ഞാൻ രാവിലെ നടന്ന കാര്യം പറഞ്ഞു, അതോടെ സാറും അങ്ങോട്ടില്ല എന്ന് പറഞ്ഞു . മറ്റെ സാറും ഞങ്ങളുടെ കൂടെ കൂടി. ഞങ്ങള്‍ മൂന്ന് പേരും കൂടി വേറെ ഹോട്ടല്‍ തിരഞ്ഞു നടന്നു .
        കുറെ ഹോട്ടലുകളിൽ കയറിയിറങ്ങി അവസാനം ഒരിടത്ത് നിന്ന് ഉൗൺ കഴിക്കാന്‍ തുടങ്ങി . ഉൗണിൻറെ കൂടെ വാങ്ങിയ മീനിനെ കുറിച്ച് സന്തോഷ് സാര്‍ കുറെ വിഷദീകരിച്ചു.അവസാനം ബില്ല് വന്നു . കൈ കഴുകി വന്ന മറ്റെ സാര്‍ ബില്ല് കൊണ്ടു വന്നു വച്ച പാത്രത്തിലേക്ക് കൈ നീട്ടുന്നത് കണ്ട ഞാന്‍ സാറിന്റെ കയ്യില്‍ കയറി പിടിച്ചു . എന്നിട്ട് പറഞ്ഞു , ബില്ല് ഞാന്‍ കൊടുത്തോളാം എന്ന്. എന്റെ കൈ വിട് സാര്‍ വീണ്ടും പറഞ്ഞു . ഞാന്‍ വിട്ടില്ല എന്ന് മാത്രമല്ല പിടുത്തം ഒന്നു കൂടി മുറുക്കി , ഒരു വിധത്തിലും ബില്ലിൻറെ പാത്രത്തിലേക്ക് കൈ എത്തരുത് എന്ന പോലെ . അവസാനം സാര്‍ ഇങ്ങനെ പറഞ്ഞു , "ബില്ല് എടുക്കാനല്ല ഞാന്‍ കൈ നീട്ടിയത്, കുറച്ച് ജീരകം എടുക്കാനാണ്". ഞാന്‍ ആകെ ചമ്മിപ്പോയി. ചമ്മലോടെ കയ്യിലെ പിടുത്തം വിട്ടു പാത്രത്തിലേക്ക് നോക്കിയ ഞാന്‍ വീണ്ടും ഞെട്ടിപ്പോയി. അതില്‍ ബിൽ കാണാനില്ലായിരുന്നു. അതു നേരത്തെ തന്നെ സന്തോഷ് സാര്‍ എടുത്ത കാര്യം ഞാന്‍ അറിഞ്ഞില്ലായിരുന്നു. ഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ ഇറങ്ങി . 
        അൽപ്പ സമയത്തിനുള്ളിൽ എല്ലാവരും എത്തിച്ചേര്‍ന്നു. ബസ്സ് പിന്നീട് മാട്ടുപെട്ടി ഡാം ലക്ഷ്യമാക്കി നീങ്ങി . ആ യാത്രക്കിടയിൽ ഡ്രൈവര്‍ എനിക്കു പല തരം ഹോണുകൾ കേൾപ്പിച്ചു തന്നു. അങ്ങനെ ഒരു ഹോൺ മുഴക്കി വളവു തിരിയുംബോ തൊട്ട് മുന്നില്‍ ഒരു പോലീസ് ജീപ്പ് , ഭാഗ്യത്തിന് അവര്‍ ഹോൺ ശ്രദ്ദിച്ചില്ല എന്ന് തോന്നുന്നു അതു കൊണ്ട് രക്ഷപ്പെട്ടു , ഇല്ലെങ്കില്‍ മിനിമം ഒരു 250 രൂപ എന്കിലും പോയേനെ. അത് കാരണം ഡ്രൈവര്‍ പിന്നീട് ഹോണിൽ പരീക്ഷണങ്ങള്‍ നടത്തുന്നത് കണ്ടില്ല .
         4 മണിയോടെ ഞങ്ങള്‍ മാട്ടുപെട്ടി ഡാമിന്റെ അടുത്ത് എത്തിച്ചേർന്നു. KSEB യുടെ ഉടമസ്ഥതയിലുള്ള വളരെ വിശാലമായ ഒരു ഡാം. ഞാന്‍ അതു വരെ കണ്ടിട്ടുള്ളതിൽ നിന്നും വിത്യസ്ഥമായ ഒരു ഡാമായിരുന്നു അത് . കാരണം മറ്റു ഡാമുകളെല്ലാം നദികളിലെയോ മറ്റോ വെള്ളം തടഞ്ഞു നിറുത്തിയവയായിരുന്നു. എന്നാല്‍ ഈ ഡാമിന്റെ അടുത്ത് എങ്ങും പുഴയോ മറ്റോ കണ്ടില്ല .ഡാമിന്റെ പരിസരത്തു വെച്ചും ഡാമിലേക്ക് ചാഞ്ഞു നിന്നിരുന്ന മരത്തില്‍ കയറിയും ഒക്കെ പലരും ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു.
         5 മണിക്ക് മുന്നേ ചെന്നാലെ ഡാമിൽ ബോട്ടിങ്ങ് നടത്താന്‍ പറ്റു എന്ന് എല്ലാവരോടും പല തവണ പറഞ്ഞിരുന്നു , പക്ഷേ ആരും അത് അത്ര കാര്യമായി എടുത്തില്ല . ഡാമിന്റെ പരിസരത്തുള്ള കടകളിൽ ഷോപ്പിങ്ങ് നടത്താന്‍ എല്ലാവരും  തിരക്ക് കൂട്ടി . ചില സാധനങ്ങളുടെ വില കേട്ടപ്പോള്‍ ഇത് എന്താ സ്വർണ്ണം കൊണ്ടാണോ ഉണ്ടാക്കിയത് എന്ന് ചിലര്‍ ചോദിക്കുന്നുണ്ടായിരുന്നു. അങ്ങനെ വിലപേശലും ഷോപ്പിങ്ങും കഴിഞ്ഞു എല്ലാവരും ഒത്തു ചേർന്നപ്പോഴേക്കും സമയം 5 മണി ആകാറായിരുന്നു. ഉടനെ തന്നെ ബോട്ടിങ്ങ് സെന്ററിലേക്ക് ഓടി, പോയിട്ട് നാളെ വരാൻ പറഞ്ഞു അവര്‍. നിരാശയോടെ ഞങ്ങള്‍ അടുത്ത ലൊക്കേഷനായ എക്കോ പോയിന്റ് കാണാന്‍ യാത്ര തിരിച്ചു .
        യാത്രക്കിടക്കു നല്ല പുല്ലുള്ള ചരിഞ്ഞ ഒരു സ്ഥലം കണ്ടപ്പോള്‍ ഡ്രൈവര്‍ അവിടെ ബസ്സ് നിർത്തി. എല്ലാവരും അവിടെ ഇറങ്ങി. പുല്ലിലൂടെ ഓടിയും ഡൈവ് ചെയ്തും ഒക്കെ കുറച്ച് സമയം അവിടെ ചലവിട്ടു. സന്കടകരമായ ഒരു സംഭവത്തിനു ആ സ്ഥലം സാക്ഷ്യം വഹിച്ചു. അനീഷിൻറെ മൊബൈല്‍ അവിടെ വെച്ച് തകർന്നു പോയി . ഫോട്ടോ എടുപ്പും മറ്റും കഴിഞ്ഞു ബസ്സ് വീണ്ടും യാത്ര തുടർന്നു.
        എക്കോ പോയൻറിലാണ് പിന്നീട് ഞങ്ങള്‍ എത്തി ചേർന്നത്. അവിടെ ഒരു പ്രത്യേക സ്ഥലത്ത് നിന്ന് നമ്മള്‍ വിളിച്ചു പറയുന്ന കാര്യം തടാകത്തിനു അപ്പുറത്തെ മലയിൽ തട്ടി തിരിച്ച് എക്കോ ആയി നമുക്കു തന്നെ കേൾക്കാം. പലരും അവിടെ നിന്ന് പലതും വിളിച്ചു പറയുന്നുണ്ടായിരുന്നു. 
       
അവിടെ നിന്നു വീണ്ടും യാത്ര തുടര്‍ന്നു. കുണ്ടല ഡാം ആയിരുന്നു അടുത്ത ലക്ഷ്യം. കുറച്ച് സമയത്തെ ഓട്ടത്തിനു ശേഷം ഞങ്ങള്‍  കുണ്ടലയിൽ എത്തി. നല്ല സ്ഥലം . ഡാമിൻറെ മുകളിലെ ചെറിയ റോഡിലൂടെ ഞങ്ങള്‍ ഡാമിൻറെ അപ്പുറത്തേക്കു നടന്നു. വലിയ വലിയ പൈൻ,അക്കേഷ്യ മരങ്ങളാൽ നിറഞ്ഞതായിരുന്നു അവിടം. സമയം സന്ധ്യയാവാൻ തുടങ്ങിയിരുന്നു അപ്പോഴേക്കും. അവിടെയും ബോട്ടിങ്ങ് സമയം അവസാനിച്ചിരുന്നു. ഞങ്ങള്‍ ചിലര്‍ അവിടെ വെള്ളത്തില്‍ കിടന്ന ഒരു ബോട്ടില്‍ കയറി ഫോട്ടോ എടുത്തു . പിന്നീട് ഈ ഫോട്ടോ കാണുന്നവർ ഞങ്ങള്‍ ബോട്ടിങ്ങ് നടത്തിയിരുന്നു എന്ന് കരുതിക്കോട്ടെ എന്ന് വിജാരിച്ചായിരുന്നു അത് . പിന്നീട് പലരും ആ പരിപാടി തുടർന്നു. 
       
ചിലര്‍ അവിടെ ഉള്ള മരങ്ങളിൽ സ്വന്തം പേര് എഴുതുന്നത് കാണാമായിരുന്നു. പിന്നീട് അത് മരത്തിൻറെ തൊലിയിൽ കട്ടിയിൽ കാണപ്പെടും എന്നതായിരുന്നു കാരണം . പല പല പേരുകള്‍ അങ്ങനെ കാണാമായിരുന്നു മരങ്ങളിലൊക്കെ. കുറെ ഫോട്ടോ എടുപ്പൊക്കെ അവിടെയും നടന്നു. അവിടെ ഉണ്ടായിരുന്ന ഒരു ചായക്കടയിൽ നിന്നും ഓരോ കട്ടന്‍ ചായയും കുടിച്ചു ഞങ്ങള്‍ മടക്ക യാത്ര ആരംഭിച്ചു. അപ്പോഴേക്കും പുറത്തൊക്കെ ഇരുട്ട് വീണു തുടങ്ങിയിരുന്നു .
        ബസ്സില്‍ പാട്ട് മതി എന്നും സിനിമ വേണം എന്നും അഭിപ്രായം ഉയര്‍ന്നു . കുറച്ച് സമയം സിനിമ കണ്ടു പിന്നീട് അത് നിർത്തി പിന്നെ പാട്ടായി. കുറച്ച് കഴിഞ്ഞു പാട്ടും നിന്നു പിന്നെ അന്താക്ഷരിയായി. ഞങ്ങള്‍ രണ്ടു ഗ്രൂപ്പ് ആയി തിരിഞ്ഞു വലതും ഇടതും. കുറെ സമയം പാടി പാടി മത്സരിച്ചു. നമ്മുടെ കൂട്ടത്തില്‍ പലരും നല്ല പാട്ടുകാരായിരുന്നു.
        ബസ്സ് മൂന്നാറിലെത്തിയപ്പോ അത്താഴം അവിടെ നിന്ന് വേണോ അതോ അടിമാലിയിൽ നിന്ന് വേണോ എന്ന് സംശയം ആയി. അവസാനം അടിമാലിയിൽ നിന്നും കഴിക്കാം എന്ന് തീരുമാനിച്ചു വണ്ടി വിട്ടു. അതിനു ശേഷം ഞാനും ഫിറോസും മണിയും ചേർന്നു ചിലവുകൾ കൂട്ടി നോക്കി. ബാക്കി വരുന്ന തുക കൊണ്ട് ബിരിയാണി വാങ്ങാന്‍ തികയുമോ എന്നറിയാന്‍. തികയും എന്നായപ്പോൾ അടിമാലിയിൽ വച്ചു അത്താഴത്തിന് ബിരിയാണി ഉണ്ടാകും എന്ന് ബസില്‍ അനൗൺസ് ചെയ്തു. വീണ്ടും അന്താക്ഷരി മത്സരം തുടര്‍ന്നു.
        ബസ്സ് അടിമാലിയിലെത്തി ഒരു ഹോട്ടലില്‍ ഞങ്ങള്‍ ഭക്ഷണത്തിനായി കയറി . വെജ്ജും നോൺ വെജ്ജും ചപ്പാത്തിയും എല്ലാം ആയിട്ട്അത്താഴം കഴിച്ചു . ഭക്ഷണം കഴിഞ്ഞു ബസ്സ് അടിമാലി വിട്ടു. ചിലരൊക്കെ ഉറങ്ങാന്‍ തുടങ്ങി. പിന്നീട് ആണ് സ്നേഹ മിസ്സിൻറെ ഒക്കെ തനി സ്വരൂപം കാണാന്‍ തുടങ്ങിയത്. മിസ്സും ഒന്നു രണ്ടു ഗേൾസും കൂടി ഉറങ്ങി കിടക്കുന്നവരുടെ മുഖത്ത് കൺമഷി ഉപയോഗിച്ച് ചിത്രം വരക്കുകയായിരുന്നു. ചിലരുടെ ഒക്കെ മുഖം കണ്ടിട്ട് ചിരി നിർത്താൻ പാടുപെട്ടു. അതോടെ ഉറങ്ങി കിടന്ന പലരും എണീറ്റു പിന്നെ ആകെ ബഹളം ആയിരുന്നു . ഓറഞ്ച് തൊലി ഉപയോഗിച്ച് മുഖത്തേക്ക് നീര് തെറിപ്പിക്കലും മറ്റും , അതോടെ പലരുടെയും ഉറക്കം പോയി. 
        അങ്ങനെ കളിയും ചിരിയും തമാശകളും കാഴ്ചകളും പാട്ടും ബഹളവും ഒക്കെ ആയി ബസ്സ് മെല്ലെ RIT ലക്ഷ്യമാക്കി നീങ്ങി കൊണ്ടിരുന്നു . യാത്ര കോട്ടയം ടൗണിൽ എത്തിയപ്പോള്‍ മനസ്സിനുള്ളിൽ സന്കടം തോന്നി തുടങ്ങി . വളരെ അധികം സന്തോഷം നിറഞ്ഞ ഒരു യാത്ര ഉടനെ അവസാനിക്കുമല്ലോ എന്ന് ഓർത്തിട്ടായിരുന്നു അത്. ഇനി എന്നാണ് ഇങ്ങനെ ഒരു യാത്ര എന്ന് അറിയില്ലല്ലോ. 
        അവസാനം രണ്ടര മണിയോടെ ബസ്സ് RIT യുടെ വന്നു നിന്നു, അധികം വൈകാതെ അഡ്മിൻ ബ്ളോക്കിനു മുന്നില്‍ ബസ്സ് യാത്ര അവസാനിപ്പിച്ചു . എല്ലാവരും സാധനങ്ങളുമായി ഇറങ്ങി . ഗേൾസും മറ്റു ബോയ്സും യായാത്രപറഞ്ഞു പിരിഞ്ഞു . ഞാന്‍ ,ഫിറോസ്, മണി, അനീഷ് എന്നിവര്‍ ബസ്സിൻറെ പണം നൽകാൻ അവിടെ നിന്നു. പണം ഒക്കെ കൊടുത്തു ഡ്രൈവറോട് യാത്ര പറയുമ്പോള്‍ മണി പറയുന്നത് കേട്ടു , ഞങ്ങള്‍ ഇനി അഞ്ചാം സെമസ്റ്ററിൽ ടൂർ പോകും , വയനാട് ആണ് സ്ഥലം നിങ്ങള്‍ തന്നെ വണ്ടിയുമായി വരണം എന്നൊക്കെ . അത് കേട്ട ഉടനെ അനീഷ് പറഞ്ഞു , നീ മാത്രമേ പോകൂ ഞങ്ങള്‍ ഉണ്ടാകില്ല എന്ന് . ( അത് അറം പറ്റിയ പോലെ ആയി , നമ്മള്‍ പിന്നെ ഒരു ടൂറും പോയില്ലല്ലോ) ബസ്സ് യാത്രയാക്കി ഞങ്ങള്‍ നടന്നു ഞങ്ങളുടെ പ്രിയപ്പെട്ട PG ഹോസ്റ്റലിലേക്ക്......